Wednesday, May 02, 2007

തോന്ന്യാക്ഷരങ്ങളുടെ ചുവര്‍ചിത്രങ്ങള്‍ !

നമ്മുടെ പ്രകൃതിയില്‍ "എഴുതിവയ്പ്പിന്റെ" സംസ്കാരം പ്രാചീനമായിരുന്നോ? പണ്ട് ഗുഹയുടെ ചുവരുകളില്‍ കോറിയിട്ട വരകള്‍ ആയിരിക്കും ഇതിന്റെ തുടക്കം, കാരണം ഈ കലാവിദ്യ പലസ്ഥലങ്ങളിലും പ്രാകൃതമായ ഒരു സംസ്കാരം പോലെ ഇന്ന് പൊന്തി നില്‍ക്കുന്നു.
ഞാന്‍ ഇവിടെ വന്നതിനു ഒരു തെളിവ് എന്ന നിലയില്‍ ആണ് പലരും (വിനോദ സഞ്ചാരികള്‍) തങ്ങളുടെ നാമം കുറിച്ചിടുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പാറകളും മരങ്ങളും ഒക്കെ ഗസ്റ്റ് ബുക്കുകള്‍ ആയി നിലകൊള്ളുന്നത് വേദനിപ്പിക്കുന്ന കാഴ്ചയാണ്. താജ് മഹല്‍ ആയാലും മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലം ആയാലും. ഇത്തരക്കാരുടെ സര്‍ഗ്ഗാത്മകത ഇന്ന് വളരെ വിശാലവും ശക്തവും ആണ്.

ആങ്ങ് ദൂരെ അഗസ്ത്യകൂടത്തിന്റെ നെറുകയില്‍ പാറയുടെ വശങ്ങളില്‍ ഇത്തരം എഴുതി വയ്പ്പുകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. അതില്‍ ഒരുപാട് "ലവന്‍ -ലൌ- ലവള്‍" ആണ്. ഒരിക്കല്‍ ഞങ്ങള്‍ കൂടം ഇറങ്ങി തിരികെവന്നത് അധികം ആരും അന്നു യാത്ര ചെയ്യാത്ത കോട്ടൂര്‍ മീന്മുട്ടി വഴി. കുറച്ചുപേര്‍ അഹാരം പാകം ചെയ്യുന്ന സമയത്ത് ഞങ്ങളില്‍ ചിലര്‍ പാറകളിലൂടെ അപ്പുറം കടന്നു. അധികം ആരും യാത്ര ചെയ്യാത്ത വഴി എന്നാണ് കരുതിയത്. കാരണം നടത്തമുറിക്കുന്ന വള്ളികളും കുറ്റിച്ചെടികളും. പാറയുടെ മറുചരുവില്‍ വലുതായി എഴുതി വച്ചിരിക്കുന്നു. Rajesh Love Sini. (ഈ സിനി വേറേ ചെക്കനോടൊപ്പം സുഖമായി ജീവിക്കുണ്ടാവും. പക്ഷെ പ്രണയത്തിന്റെ ശിലാലിഖിതം മാത്രം ബാക്കിയായി നിന്ന് വെയിലും മഴയും കൊള്ളും)

ഇതാണ് ലോകം മുഴുവന്‍ graffiti എന്ന ഓമനപേരില്‍ അറിയപ്പെടുന്ന സര്‍ഗ്ഗാത്മകത. പക്ഷെ ലോകം അറിഞ്ഞിരുന്ന മോഡേണ്‍ ഗ്രാഫിറ്റി പലസ്ഥലങ്ങളിലും നിയമവിരുദ്ധം ആയിരുന്നെങ്കിലും അതൊരു കലയായിരുന്നു. നമ്മുടെ നാട്ടില്‍ ചുവരുകളിലൊക്കെ കളര്‍ചോക്കുകള്‍ കൊണ്ട് കെ എസ് ആര്‍ ടി സി ബസും നടന്നു പോകുന്ന ഒരു പെണ്ണും തെങ്ങും ഒക്കെ വരച്ചിടുന്നതും ഗ്രാഫിറ്റി എന്ന കലാരൂപം തന്നെയാണ്.

എന്നാല്‍ ഏന്‍ഷ്യന്റ് ഗ്രാഫിറ്റി പലപ്പോഴും അപ്രതീക്ഷിതമായ പലവെളിപ്പെടുത്തലിനും കാരണമായി തീര്‍ന്നിട്ടുണ്ട്. ബി സി ഒന്നാം നൂറ്റാണ്ടുമുതല്‍ ഏ ഡി നാലാം നൂറ്റാണ്ടുവരെ വടക്കന്‍ അറേബ്യയില്‍ ഉപയോഗിക്കപ്പെട്ടിരുന്ന Safaitic എന്ന ഭാഷയെക്കുറിച്ച് ഇന്ന് നമുക്ക് ആകെ അറിയപ്പെടുന്നതെളിവ് ഗ്രാഫിറ്റിയില്‍ നിന്നാണ്. സിറിയയുടേയും ജോര്‍ദ്ദാന്റേയും സൌദി അറേബ്യയുടേയും ചില മരുപ്രദേശങ്ങളില്‍ കരിങ്കല്‍ കഷണങ്ങളില്‍ കണ്ടെടുത്തതാണ് ഈ പ്രാചീന ലിപികള്‍.

അടിച്ചമര്‍ത്തപ്പെട്ട ഒരു വര്‍ഗ്ഗത്തിന്റെ ആത്മപ്രകാശനമാര്‍ഗ്ഗം കൂടിയായിരുന്നു എന്നും ഈ കലാരൂപം. ഗ്രാഫിറ്റികള്‍ നിറഞ്ഞുകവിഞ്ഞ ബര്‍ലിന്‍ മതില്‍ സോവിയറ്റ് ഭരണകാലത്തെ ജര്‍മ്മന്‍ ജനതയുടെ ഉള്ളില്‍ നുരഞ്ഞു പൊന്തിയിരുന്ന അതൃപ്തിയുടെയും അമര്‍ഷത്തിന്റേയും ശക്തമായ ക്യാന്‍‌വാസായിരുന്നു.

പക്ഷെ ഗ്രാഫിറ്റിയുടെ തന്നെ മറ്റൊരു വികൃതമായ രൂപം ആണ് നമ്മുടെ ഇടയില്‍ കാണാനാകുന്ന ചില ആധുനിക ലിഖിതങ്ങള്‍. കെ എസ് ആര്‍ ടീ സി ബസുകളുടെ സീറ്റിനു പിന്നില്‍ മുഴുവന്‍ പ്രണയത്തിന്റെ വരകുറിയായിരുന്നു ഒരു കാലത്ത്. നഗരങ്ങളില്‍ ഇന്ന് അതിന്റെ അളവു കുറവാണ്.

പക്ഷെ വേണാട് എക്സ്പ്രസിന്റേയും വഞ്ചിനാടിന്റേയും ടോയ്‌ലറ്റുകളില്‍ എഴുതിവച്ചിട്ടുള്ളത് മുഴുവന്‍ വെറും അശ്ലീലങ്ങള്‍ ആണ്, രേഖാ ചിത്രങ്ങള്‍ അടക്കം. സ്വന്തം വീട്ടിനടുത്തുള്ള ചേച്ചിമാരുടെ ശരീരവര്‍ണ്ണനയും അവരുടെ പേരും അവിടെ എഴുതി വച്ചിട്ടുണ്ടാവും. അവരുടെ ഫോണ്‍ നമ്പര്‍ അറിയുന്ന ചില വിദ്വാന്മാര്‍ അതും എഴുതി വച്ചിട്ടുണ്ടാകും.
ബാത്ത് റൂമുകള്‍ ക്രിയേറ്റീവ് വര്‍ക്ക് ഷോപ്പുകള്‍ ആകുന്ന ഒരു രീതി പൊതുവേ ഉണ്ട്. ഐഡിയാസ് പലതും അവിടെ നിന്നാണ് വരുക. അതുപോലെ തന്നെ ഒരു ക്രിയേറ്റീവ് കളിയാണ് Latrinalia എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഈ പ്രതിഭാസം (ആഭാസം?).

രണ്ടുതരത്തിലുള്ള ബാത്ത്‌റൂം എഴുത്തുകാര്‍ ഉണ്ടെന്നാണ് ജര്‍മ്മന്‍ ഗ്രാഫിറ്റിയോളജിസ്റ്റ് Hugo Luedecke പറഞ്ഞിട്ടുള്ളത്. ഒന്ന്, മെസേജുകള്‍ കവിതപോലെ എഴുതുന്ന ഇന്റലക്ച്വത്സ്. രണ്ടാമത്തേത് വായില്‍ തോന്നുന്നതെന്തും വെറുതെ കുത്തിക്കുറിക്കുന്ന സാധാരണക്കാരന്‍‍. ഇവരണ്ടും തീവണ്ടിയുടെ കുളപ്പുരയില്‍ കാണാം. അവിടുത്തെ ദുര്‍ഗ്ഗന്ധം ആണ് അവരുടെ മനസിനെ അത്തരത്തില്‍ വാര്‍ക്കുന്നത് എന്നും ചില ശാസ്ത്രഞ്ജര്‍ പറയുന്നു. പക്ഷെ അടഞ്ഞുകിടക്കുന്ന വാതിലും എഴുതാനുള്ള ചുവരും നുരപതയുന്ന അരാജകത്വവും ആണ് ഇതിന്റെ പിന്നിലെന്നു നമുക്ക് മനസിലാക്കാന്‍ ഒരു ശാസ്ത്രത്തിന്റെ ആവശ്യം വരുന്നില്ല.

ആദ്യം പറഞ്ഞ പ്രേമലിഖിതങ്ങളും ഈ ആഭാസവും ചിലസ്ഥലങ്ങളിലൊക്കെ കൂട്ടിമുട്ടും. സഭ്യതയുടെ വേലിക്കെട്ടിനപ്പുറവും ഇപ്പുറവും നിന്നവര്‍ കുത്തിക്കുറിക്കും. കാല്‍കുത്തിയ സ്ഥലത്തെ പ്രകൃതിയില്‍ പേരുകുറിക്കുന്ന കളിമുതല്‍ കുളിമുറിവരെ എത്തുന്ന തോന്ന്യാസം. ഇതും ഗ്രാഫിറ്റിഎന്ന കല എന്നുകരുതി അവരെ ഒക്കെ ആശംസിക്കുകയല്ല, ചികിത്സയാണ് വേണ്ടത്.

Tuesday, February 20, 2007

കാറ്റഗറികളെ പിടിച്ചുതിന്നുന്ന ബ്രാന്റുകള്‍.

ഉപഭോക്ത സംസ്കാരത്തിന്റേയും ബ്രാന്റിങിന്റെയും രസകരമായ ഒരു വസ്തുതയാണ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. പല ബ്രാന്റുകളും ഉപഭോക്തക്കളുടെ മുന്നില്‍ ആ ബ്രാന്റ് ഉള്‍പ്പെടുന്ന കാറ്റഗറി തന്നെ സ്വന്തമാക്കാറുണ്ട്. അതിനെ കുത്തക (monopoly) ബ്രാന്റുകള്‍ എന്നു പറയാറുണ്ട്.

മുന്‍പ് മലയാളിയുടെ മുന്നില്‍ കവര്‍പാല്‍ എന്ന കാറ്റഗറി ‘മില്‍മ‘ എന്ന ബ്രാന്റ് സ്വന്തം ആക്കിയതുപോലെ. പക്ഷെ മിലയുറ്റെ കാര്യത്തില്‍ ഗ്രാമങ്ങളിലാണ് ഇതു കൂടുതലും സംഭവിച്ചത്. അന്ന് അവിടെ തുണി കഴുകുന്ന സോപ്പ് അല്ലാത്ത പൊടികള്‍ എല്ലാം ‘സര്‍ഫ്‘ ആയിരുന്നു. തുണികള്‍ക്ക് നിറം കൊടുക്കുന്നത് ‘ഉജാല‘യും. ലിക്വഡ് ബ്ലൂ എന്ന വളര്‍ന്നുകൊണ്ടിരുന്ന കാറ്റഗറി ഉജാലയുടേയും അതിനു മുന്‍പ് റോബിന്‍ ബ്ലൂവിന്റേയും റാണിപാലിന്റേയും ഒക്കെ മുന്നില്‍ ഒന്നും അല്ലായിരുന്നു. അവിടെ ഒക്കെ ബ്രാന്റുകള്‍ പ്രോഡക്റ്റ് കാറ്റഗറിയെ പിടിച്ചുതിന്ന് അവരുടെ കുത്തക ഉറപ്പിച്ചു.

കുറച്ചുകൂടി ഉറച്ച ബ്രാന്റുകളിലേക്ക് പോവുകയാണെങ്കില് കാര്യങ്ങള്‍ കുറച്ചുകൂടി രസകരം., ‘സെറോക്സ്‘ഒരു ബ്രാന്റിന്റ്റെ പേരായിരുന്നു. ഭൂരിഭാഗം ഫോട്ടോ കോപ്പിയെ സെറോക്സ് എന്നു പറഞ്ഞ്തുടങ്ങി. ബാംഗ്ലൂര്‍ പോലെ ഒരു നഗരം ഇന്നും സെറോക്സ് എന്നു മാത്രം പറയുന്നതില്‍ ഒരു ഫോക്കസ്ഡ് ബ്രാന്റ് ചിന്ത കാണിക്കുന്നു. (കാനന്‍ മെഷീനില്‍ എടുത്ത സെറോക്സ് കോപ്പി!)

മറ്റൊന്ന് ഫ്രൂട്ടി; ടെറ്റ്രാ പാക്കുകളുടെ കാറ്റഗറി മുഴുവന്‍ ഫ്രൂട്ടി എന്ന് ഇവിടെ അറിയപ്പെട്ടു. (ഓര്‍മ്മയില്‍ ഒരു ട്രെയിന്‍ യാത്ര. “ചേട്ടാ ഫ്രൂട്ടിയുണ്ടോ?” “ഉണ്ട് ജമ്പിന്റെ (jumpin) ഫ്രൂട്ടി. ദാ പിടിച്ചൊ”!).

മണ്ണിടിക്കുന്നത് ജെ സി ബി. (ജെസിബി ഒരു ബ്രാന്റ് ആണ്.) മണ്ണിടിക്കുന്ന ആവസ്തുവിന്റെ പേര്‍ എര്‍ത്ത് മൂവര്‍ (അല്ലെങ്കില്‍ Excavators) എന്ന് ആണ്. കാരണം ഹിറ്റാചിക്കും എര്‍ത്ത് മൂവര്‍ ഉണ്ട്. അതിനേയും ആള്‍ക്കാര്‍ പറയുന്നത് ജെ സി ബി എന്നു തന്നെ ആണ്. (ഹിറ്റാച്ചിയുടെ ജെ സി ബി!)

വിരലില്‍ പുരട്ടുന്നതൊക്കെ ക്യൂട്ടക്സ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ക്യൂട്ടക്സ് ഒരു പഴയ ബ്രാന്റ് ആയിരുന്നു. ഒരു ഇന്റര്‍നാഷണല്‍ ബ്രാന്റ്. നെയില്‍ പോളീഷ് എന്നായിരുന്നു ആ പ്രോഡ്കറ്റിന്റെ കാറ്റഗറി നാമം.

ഏറ്റവും കൂടുതല്‍ പറയപ്പെടുന്ന ഫ്രിഡ്ജ് ഒരു പഴയ ബ്രാന്റ് നെയിം ആണ്. റെഫ്രിജറേറ്റര്‍ ആണ് ആ പ്രോഡക്റ്റ് ഉള്‍പ്പെടുന്ന കാറ്റഗറിയുടെ നാമം.

ഏ. സി വച്ച, മുന്നില്‍ ചെവിപോലെ റിയര്‍വ്യൂ മിറര്‍ ഉള്ള വലിയ ബസുകള്‍ എല്ലാം വോള്‍വോ ആണ് നാട്ടില്‍. അതിന്റെ മാനുഫാക്ച്വറര്‍ പ്രകാ‍ശ് എന്ന കമ്പനിയാണെങ്കിലും.

ഇന്‍സ്റ്റന്റ് ഡെയ്‌റിവൈറ്റ്നര്‍ എന്ന മില്‍ക്ക് പൌഡറിനു മുഴുവന്‍ ജനം പറഞ്ഞു, അനിക്സ്പ്രേ എന്ന്. ഒരു വിഭാഗം അമുല്‍ എന്നും.

ഏറ്റവും രസകരം നമ്മള്‍ ചെവിയില്‍ തിരുകി നടക്കുന്ന പാട്ടുപെട്ടി ആയിരുന്നു. അതിനു നമ്മള്‍ പറഞ്ഞ ഓമനപേര്‍ 'വോക് മാന്‍' എന്ന്. പക്ഷെ വാക്ക് മാന്‍ എന്നത് സോണി ഇറക്കിയ ഒരു പ്രോഡക്റ്റിന്റെ പേരാണ്. ഫിലിപ്സിന്റെ ബ്രാന്റ് ആയാലും നമ്മള്‍ അതിനെ വോക്ക്മാന്‍ എന്നു തന്നെ പറഞ്ഞു. ശരിക്കും ആ പ്രോഡക്റ്റ് കാറ്റഗറിയുടെ പേര് പോര്‍ട്ടബിള്‍ മ്യൂസിക് സിസ്റ്റം എന്നോ മറ്റോ ആണ്.

താന്‍ കിടക്കുന്ന കാറ്റഗറിയെ മുഴുവന്‍ പിടിച്ചു തിന്ന് വിലസുന്ന ഒരുപാട് ബ്രാന്റുകള്‍ നമ്മുടെ ചുറ്റുലും ഉണ്ട്. ഒന്ന് ഓര്‍ത്താല്‍ നിങ്ങളുടെ മനസിലും പാഞ്ഞെത്തും ഒന്ന്. ശരിയല്ലേ?

Thursday, December 07, 2006

സല്‍മാന്‍ഖാന്‍ ചരിതം ഒന്‍പതാം ദിവസം

“അതേയ് ഒന്ന് എണീക്കണുണ്ടോ?”
ഭാര്യയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്.
“ആ സല്‍മാന്‍ ഖാന്‍ ഇതുവരെ വന്നിട്ടില്ല.“
“വരും”
തിരിഞ്ഞുകിടക്കുമ്പോള്‍ അയാള്‍ അലസമായിപ്പറഞ്ഞു. “അതൊരു പൂച്ചയല്ലെ, അതിനു കയ്യില്‍ വാച്ചുണ്ടാവില്ല”
“അതല്ല, ഇന്നുംനാളെയും കൂടി അത് ഒന്നു വന്നുകിട്ടിയാല്‍ രക്ഷപ്പെട്ടു. പക്ഷെ അത് ഇതുവരെ വന്നിട്ടില്ല”
ഭാര്യ അസ്വസ്തതയോടെ പറഞ്ഞു. പെട്ടന്നാണ് അയാളുടെ ഉറക്കത്തിനു മുകളിലൂടെ സ്വബോധത്തിന്റെ ഒരു മിന്നായം പാഞ്ഞുപോയത്. ബെഡ് ഷീറ്റ് മാറ്റി അയാള്‍ ചാടി എണീറ്റു. മുണ്ടുമുറുക്കി ഉടുത്ത് ചോദിച്ചു,
“നീ എല്ലായിടത്തും നോക്കിയോ? എന്നത്തേയും പോലെ ആഹാരം വച്ചുകൊടുത്തില്ലേ?”
“ഒക്കെയും ഞാന്‍ ചെയ്തു. പക്ഷെ അതിന്റെ പൊടിപോലുമില്ല.“
ഭാര്യയുടെ വാക്കുകളില്‍ ഒരു ഭീതി നിഴലിച്ചു.
“കണ്ണനെവിടെ?”
“അവന്‍ അപ്പുറത്തിരുന്നു കളിക്കുന്നു”
ഡ്രോയിങ്ങ് റൂമില്‍ ഇരുന്നു കളിക്കുന്ന ഒന്നരവയസുകാരന്‍ കണ്ണനെ അയാള്‍ ചേര്‍ത്തുപിടിച്ചു. അവന്റെ മുഖം അയാളുടെ മുഖത്തോട് ഒരു നിമിഷം ചേര്‍ത്തു. പിന്നെ അയാള്‍ വീടിന്റെ പിന്‍ വശത്തേക്ക് പോയി. തുണി നനയ്ക്കുന്ന കല്ലിന്റെ കീഴിലും പാത്രം കഴുകുന്ന ബേയ്സിനിന്റെ പരിസരത്തുമൊക്കെ അയാള്‍ ചുറ്റിനടന്നു.മതിലിനരുകില്‍ അടുക്കി വച്ചിരുന്ന ഇഷ്ടികകളുടെ ഇടയിലൊക്കെ അയാള്‍ തിരഞ്ഞു.മതിലിനുമുകളിലൂടെ അടുത്തവീട്ടിലേക്ക് വിളിച്ചു ചോദിച്ചു.
“അമ്മൂ, ഇവിടെയൊക്കെ കറങ്ങി നടക്കണ ഒരു കള്ളപൂച്ചയില്ലേ, വൈറ്റില്‍ ബ്രൌണ്‍ മാര്‍ക്കുള്ളത്. അതിനെ ഇന്നെങ്ങാനും കണ്ടോടാ?”
ചെറിയ സൈക്കിളില്‍ നിന്നും കാല്‍ നിലത്തുകുത്തിയിട്ട് അമ്മു പറഞ്ഞു “ഇല്ലങ്കിള്‍, കണ്ടില്ല. എന്തുപറ്റി അങ്കിള്‍?”
അയാള്‍ ഉത്തരം പറയാന്‍ നിന്നില്ല. ടൂത്ത് ബ്രഷില്‍ പേസ്റ്റ് വച്ചുകൊടുക്കുമ്പോള്‍ ഭാര്യ പറഞ്ഞു, “അതിനി എങ്ങാനും..?”
“നീ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ?”
ദേഷ്യത്തില്‍ അയാള്‍ ബ്രഷ് വലിച്ചു പേസ്റ്റിന്റെ ബാക്കി ഒരു ചുവന്ന തുള്ളിയായി ചുവന്ന നേരിയ നൂലില്‍ തൂങ്ങി നിലത്തിറങ്ങി.

ബക്കറ്റില്‍ നിന്നും വെള്ളം എടുത്ത് ശരീരത്തിലേക്ക് ഒഴിക്കുമ്പോള്‍ അയാള്‍ സ്വയം പറഞ്ഞു, അതുവരും. പാവം എവിടെയോ ഉറക്കം തൂങ്ങിയിരിപ്പാവും. എങ്കിലും മനസില്‍ ഒരു രംഗം വെറുതെ പുകഞ്ഞുകൊണ്ടിരിക്കുന്നു. പേടിച്ചരണ്ട കണ്ണന്‍. വളഞ്ഞു കുത്തി പിന്നോക്കം നില്‍ക്കുന്ന പൂച്ച.

അന്ന് അതിന് സല്‍മാന്‍ ഖാന്‍ എന്ന പേരില്ല. കുറച്ചുദിവസം മുന്‍പാണ്, രാവിലെ പതിവുപോലെ വല്യമ്മായി മീന്‍ കഴുകുന്നു. കണ്ണന്‍ നടന്നു തുടങ്ങിയ പ്രായം. പൂച്ച അവന്റെ ദൌര്‍ബല്യമാണ്. കിണറിന്റെ അരികില്‍ അയാള്‍ പത്രം വായിച്ചിരിക്കുന്നു. പാരായണത്തിനിടയിലും ഒരു കണ്ണ് അവനിലേക്ക് അറിയാതെ നീളും. മീനിന്റെ വാലും പ്രതീക്ഷിച്ചിരിക്കുന്ന പൂച്ചയിലാണ് അവന്റെ ശ്രദ്ധ. കുഞ്ഞുചട്ടമ്പിയുടെ ഒരു കുഞ്ഞുവടിയും അവന്റെ കയ്യിലുണ്ട്. മീന്‍ വെട്ടി എണീറ്റ വല്യമ്മായി ശരീരം പിന്നോക്കം വളച്ചിട്ടു പറഞ്ഞു,
“എന്റെ പണി കഴിഞ്ഞു. മോനിവിടെ നില്‍ക്കുകയാണ്. ഒരു കണ്ണുവേണേ ഇവടെ..”
അതു കേട്ട അവന്‍ വടി ഉയര്‍ത്തി അഛനു സലാം പറഞ്ഞു. അയാള്‍ തിരിച്ചും.

‘ഗാംഗുലി ദക്ഷിണാഫ്രിക്കയിലേക്ക് ‘ - പൊതുവേ ക്രിക്കറ്റിനോടും അതിലുപരി ഗാംഗുലിയോടുമുള്ള ഇഷ്ടം അയാളുടെ വായനയെ ആഴങ്ങളിലേക്ക് വലിക്കുന്ന വേളയിലാണ് കണ്ണന്റെ വിളി കേട്ടത്. അലക്കു കല്ലിന്റെ അടുത്തേക്ക് അയാള്‍ ഓടിയടുത്തപ്പോള്‍ പേടിച്ചു വിറച്ചു നില്‍ക്കുന്ന കണ്ണന്‍. അവന്റെ നോട്ടം കല്ലിന്റെ പിന്നിലാണ് അയാള്‍ അങ്ങോട്ട് നോക്കിയപ്പോള്‍ അതു പോലെ വിറച്ച് പിന്നോക്കം വളഞ്ഞു നില്‍ക്കുന്ന പൂച്ച.
അവനെ വാരിയെടുക്കുമ്പോള്‍ ഭാര്യയും ഓടിവന്നു. അയാള്‍ പറഞ്ഞു,
“പാവം പേടിച്ചുപോയതാ.. ഒന്നും സംഭവിച്ചില്ല. പൂച്ച ഒന്നും ചെയ്തില്ല”.
പക്ഷെ അവന്റെ കൈകള്‍ അപ്പോഴും വിറയ്ക്കുന്നു.
പൈപ്പിന്റെ ചുവട്ടില്‍ അവന്റെ കാലുകള്‍ കഴുകിക്കൊടുക്കുന്നതിനിടയി ഭാര്യ പറഞ്ഞു,
“അതേയ് ഇവന്റെ കാലില്‍ ചെറിയ ഒരു മാര്‍ക്ക്. മുള്ള് ഉരഞ്ഞ പോലെ”
അയാള്‍ നോക്കുമ്പോള്‍ അവന്റെ വെളുത്ത കുഞ്ഞുപാദത്തില്‍ വളരെ നേരിയ ചെറിയ രണ്ട് വരകള്‍. ഒന്ന് നന്നായിട്ട് തെളിഞ്ഞിട്ടുണ്ട്. അയാള്‍ അവന്റെ കാലിലേക്ക് കൂടുതല്‍ വെള്ളം ഒഴിച്ചു. അവന്‍ കാല്‍ വലിച്ചു. പക്ഷെ കരഞ്ഞില്ല.
“ഇതു മുള്ള് ആവണമെന്നില്ല. പൂച്ചയുടെ വിരലോ മറ്റോ? ഡാ കുഞ്ഞൂ... പൂച്ച മാന്തിയോടാ കണ്ണാ..?” അയാള്‍ അവന്റെ മൂക്കില്‍ ഉമ്മ വച്ചു ചോദിച്ചു. അവന്‍ ചിരിച്ചു. അവന്റെ നിറഞ്ഞുനിന്ന കണ്ണില്‍ നിന്നും ഒരു തുള്ളി പുറത്തേക്ക് തൂവി.
അപ്പുറത്തെ അമ്മുവിന്റെ അഛനാണ് പറഞ്ഞത്,
“ഡോക്ടറെ ഒന്നു കാണിക്കുന്നത് നല്ലതാ..“
“കൊതുകുകടിച്ചാല്‍ വരെ പനിവരുന്ന കാലമാ” വല്യമ്മായിയും ശരിവച്ചു.
പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഓഫീസില്‍ വിളിച്ച് ലീവ് പറഞ്ഞു.

****

ഡോക്ടര്‍ അവന്റെ കാലിലെ പോറല്‍ ശ്രദ്ധിച്ചു നോക്കി. എന്നിട്ടു പറഞ്ഞു
“ഇതിപ്പോള്‍ സംശയത്തിന്റെ പുറത്ത് റാബിസിന്റെ ഇഞ്ചക്ഷന്‍ എടുക്കേണ്ടതാണ്. കാരണം പൂച്ചയ്ക്ക് റാബീസിന്റെ അസുഖം ഉണ്ടെങ്കില്‍ പ്രശ്നം ആകും. പക്ഷെ പൂച്ചമാന്തിയതാണോ എന്നുപോലും ഒരു ഉറപ്പും ഇല്ലാതെ വെറുതേ ഈ കുഞ്ഞിന്റെ ശരീരത്തിലിട്ട് കുത്തുന്നത് ഓര്‍ക്കുമ്പോള്‍..”
ഡോക്ടര്‍ ഒന്നു നിര്‍ത്തി. അവന്റെ മുറിവ് ഒന്നുകൂടി നോക്കി. എന്നിട്ട് പറഞ്ഞു
“കഴുത്തിലോ മുഖത്തോ മറ്റോ ആയിരുന്നെങ്കില്‍ ഞാന്‍ എടുക്കാന്‍ തന്നെ പറഞ്ഞേനെ, കാലിലാകുമ്പോള്‍ അത്രമാത്രം ഞരമ്പുകള്‍ ഇല്ല. അതു പോട്ടെ ഈ പൂച്ച പതിവായി അവിടെ വരുന്നതാണോ?”
“അതെ“
എന്നു പറഞ്ഞിട്ട് ഒരു ഉറപ്പിനായി അയാള്‍ ഭാര്യയുടെ മുഖത്തുനോക്കി.
“അങ്ങനെയാണെങ്കില്‍ അതിനെ പത്തു ദിവസം വാച്ചു ചെയ്യൂ. എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കില്‍ നമുക്കു ഇഞ്ചക്ഷന്‍ എടുക്കാം”
അതും പറഞ്ഞ് ഡോക്ടര്‍ കുഞ്ഞിന്റെ കവിളില്‍ തൊട്ടു.

അന്നുമുതല്‍ അവരുടെ വീട്ടിലെ മുഖ്യാതിഥിയാണ് ആ മാര്‍ജ്ജാരന്‍. എന്നും അവന്‍ അവിടെ എത്താന്‍ വേണ്ടി ഭാര്യ നെയ്‌മീനിന്റെ കഷണങ്ങളൊക്കെ ആണ് വറുത്ത് കൊടുത്തിരുന്നത്. കൂടാതെ സെറിലാക്ക് ചേര്‍ത്ത പാലും ചോറും മുട്ടയും ഉണക്കമീനും ഒക്കെ അവനെ തേടി എത്തിയിരുന്നു. മൂന്നു നാലു ദിവസം കൊണ്ടുതന്നെ അവന്‍ അങ്ങു തടിച്ചുകൊഴുത്തു. എല്ലും തോലും ആയിരുന്ന പൂച്ചയ്ക്ക് മസിലൊക്കെ വന്നു. അയാള്‍ തന്നെ അതിനു ഒരു വിളിപ്പേരിട്ടു,
‘സല്‍മാന്‍ ഖാന്‍’
സല്‍മാന്‍ ഖാന്‍ ഒരു വി ഐ പി ആയിട്ട് അവിടെ പകല്‍ ജീവിച്ചു. അടുക്കളയിലും അവരുടെ ബെഡ്റൂമിലും ഒക്കെ അവന്‍ വാല്‍ ചുഴറ്റി നടന്നു. വീടിന്റെ പിവശത്ത് അവന്‍ പകുതിതിന്നു കളഞ്ഞിട്ടുപോയ ഉണക്കമീന്‍ കഷണങ്ങള്‍ വെയില്‍ കൊണ്ട് കിടന്നു.

ഇന്നലെ രാത്രിയിലും പൂച്ചയെ കണ്ടിരുന്നു. അപ്പോള്‍ അയാള്‍ പൂച്ചയോട് പറയുകയും ചെയ്തു,
“ഡാ സല്‍മാന്‍ ഖാനേ രണ്ടുദിവസംകൂടി മാത്രമേ ഉള്ളൂ നിന്റെ സുഖവാസം. അതുകഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഇന്ദ്രന്‍സ് ആക്കിത്തരാം. എന്റെ കണ്ണനേയും ഉപദ്രവിച്ചിട്ട് ഇവിടെ ഇങ്ങനെ സുഖവാസം നടത്തുന്നതു കാണുമ്പോള്‍ എനിക്ക് ശരിക്കും ചൊറിയുന്നുണ്ട്”

കുളികഴിഞ്ഞ് വരുമ്പോള്‍ ഭാര്യ ചോദിച്ചു
“എന്താ ഇപ്പോള്‍ ചെയ്യേണ്ടേ?“
“അറിയില്ല. ഇന്നിപ്പോള്‍ ഒന്‍പത് ദിവസം ആകുന്നതേയുള്ളു. അതിനു എന്തെങ്കിലും പറ്റിയോ?”
അയാള്‍ നിസ്സഹായനായി പറഞ്ഞു. ആ പൂച്ചയ്ക്ക് അസുഖമുള്ളതാണോ എന്നുള്ള സംശയ ചോദ്യം അയാള്‍ ഉള്ളിലൊതുക്കി.
“എന്തായാലും നീ കണ്ണനെ ഡ്രസ് ചെയ്യിക്കൂ, ഡോക്ടറുടെ അടുത്ത് പോകാം”
അയാള്‍ അവന്റെ മുഖത്തു നോക്കി അവനു ക്ഷീണം ഉണ്ടോ? അയാള്‍ അവന്റെ നെറ്റിയില്‍ കൈവച്ചു നോക്കി. സംശയം, അവനു പനിയുണ്ടോ?

മകനേയും കൊണ്ട് ഭാര്യ കാറിലേക്ക് കയറുമ്പോഴും അയാല്‍ അവന്റെ നെറ്റിയില്‍ വെറുതെ കൈവച്ചുനോക്കി. ഹേയ് അവനു പനിയൊന്നും ഇല്ല. എനിക്കു വെറുതെ തോന്നുന്നതാവും. അയാള്‍ സ്വയം പറഞ്ഞു.
പിന്നെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ റിവേര്‍ഴ്സ് ഗിയര്‍ ഇട്ടു. വണ്ടി പിന്നിലേക്ക് നീങ്ങി.
“മ്യാവൂ.............” പൂച്ച കരഞ്ഞു, പക്ഷെ ഒരു ദീന രോദനം.
അയാള്‍ ബ്രേക്ക് ചെയ്തു. വീണ്ടും പൂച്ച ഒന്നുകൂടി കരഞ്ഞു. പക്ഷെ അതു പതിവുള്ള മ്യാവൂ അല്ല. പുറത്തിറങ്ങി നോക്കുമ്പോള്‍ പിന്നിലെ ടയറിനോട് ചേര്‍ന്ന് പകുതി ചതഞ്ഞ ശരീരവുമായ് ആ പൂച്ച. സല്‍മാന്‍ ഖാന്‍.
അതു അയാളെ ഒന്നുനോക്കി. അതുപിന്നെ വിളിച്ചില്ല.

കണ്ണുമാത്രം തുറന്ന് പുറത്തേക്ക് തള്ളിയിരുന്നു.

Friday, November 24, 2006

പരസ്യം.

(ഇമേജുകളില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാനുള്ള വലിപ്പത്തിലാക്കാം) അമ്മമരിച്ചു കിടന്ന, ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മൂന്ന് അനിയത്തിമാരെയും വാരിപ്പിടിച്ചു ജീവിതത്തൊട് പൊരുതി കാത്തിരുന്നു പെണ്‍കുട്ടി. അനിത.
ആലുവയിലെ SOS വില്ലേജില്‍ അവളെ കാണാന്‍ പോയഓര്‍മ്മ ഇന്നും മനസില്‍ നനഞ്ഞുകിടക്കുന്നു. ചിത്രമെടുപ്പിന്റെ ഇടവേളയില്‍ അവള്‍ക്കൊപ്പം സംസാരിച്ചിരുന്നപ്പോള്‍ അവളിലെ ആത്മവിശ്വാസത്തിന്റെ കടുപ്പം ഞാനറിച്ചു. തിരികെ പോരാനൊരുങ്ങുമ്പോള്‍ അവളുടെ കുഞ്ഞനിയത്തിമാരെ അവള്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നു. അവരെ ചേര്‍ത്തുപിടിക്കുമ്പോള്‍ അവളുടെ മുഖം ഒരുപാടറിഞ്ഞ ഒരമ്മയുടെതിനേക്കാള്‍ ദൃഢമായിരുന്നു

ഗുജറാത്തിലെ ഭുജില്‍ ചപ്രേദി ഗ്രാമത്തിലെ പ്രമുഖന്‍ ഗോപാല്‍ജി. ഒരു ഗ്രാമം മുഴുവന്‍ ഭൂമിക്കൊപ്പം കുലുങ്ങി തകര്‍ന്നു വീണപ്പോള്‍ അതിനൊപ്പം കണ്ണൂം മനസും കുലുങ്ങിപ്പോയ ഗോപാല്‍ജി.
മുറ്റത്തെതന്നെ അടുപ്പില്‍ ഉണ്ടാക്കുന്ന നെയ് ഒലിക്കുന്ന ചപ്പാത്തി ഞങ്ങള്‍ കഴിച്ചിരുന്നപ്പോള്‍ ഗോപാല്‍ജി പറഞ്ഞു, ഒരു ജനത കുലുങ്ങി അമര്‍ന്നതിനെക്കുറിച്ച്. വിവരണത്തിന്റെ ചില തിരിവുകളില്‍ അയാളുടെ വസൂരിക്കലകള്‍ പോലും വിറച്ചു.
ഭുജിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും മനസില്‍ കുറേ മണ്‍കൂനകളും നിരന്ന പാടങ്ങളും മാത്രം. ഒരു വഴികാട്ടി പറഞ്ഞുതന്നു, ഒരോന്നും ഓരോ ഗ്രാമങ്ങള്‍ ആയിരുന്നു.

റീനയും ടീനയും ജര്‍മ്മനിയില്‍ നിന്ന് തങ്ങളുടെ അമ്മയെ തേടിവന്നു. വാര്‍ത്തയറിഞ്ഞ് വടക്കന്‍ കേരളത്തിലെവിടെയോ ഉള്ള അവരുടെ പാവപ്പെട്ട അമ്മ ഇവരുടെ കുഞ്ഞുപ്രായത്തിലെ ഒരു ഫോട്ടോയും മാറത്തടക്കി ഓടിവന്നു. നേരിട്ട് കണ്ടപ്പോള്‍ അവര്‍ക്ക് പറയാന്‍ അമ്മയുടെ ഭാഷ അറിയില്ല. അവര്‍ പറയുന്നത് മനസിലാക്കാനാവാതെ അമ്മയും ഇരുന്നു. അവരുടെ ചിത്രമെടുക്കാന്‍ ചെന്ന ഞങ്ങള്‍ വേരുതേടിയുള്ള യാത്രയുടെ കഥകേട്ട് നിശബ്ദരായിരുന്നു.

മൂന്നുവര്‍ഷം മുന്‍പ് മലയാള മനോരമയ്ക്ക് വേണ്ടീ ചെയ്ത ഒരു ക്യാമ്പയിന്‍ ആണിത്‍. അന്ന് TBWA india എന്ന അഡ്‌വര്‍ടൈസിങ് കമ്പനിയുടെ യുടെ കൊച്ചി ബ്രാഞ്ചില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. സംഭവങ്ങളുടെ ഉള്ളറിഞ്ഞ് ഇതിന്റെ മനോഹരമായ കോപ്പി എഴുതിയത് അനുഗ്രഹീതനായ ക്രിയേറ്റിവ് ഡിറക്റ്റര്‍ ശ്രീ സുനില്‍ തോപ്പില്‍. ഫോട്ടോഗ്രഫി ശ്രീ അനില്‍കുമാര്‍. ഇതിന്റെ ആര്‍ട്ട് (ഡിസൈനിങ് & ഫീല്‍) ആയിരുന്നു എന്റെ കര്‍മ്മം.

Saturday, September 30, 2006

മഴയില്‍ ഒറ്റപ്പെടുന്നവര്‍.

ഒരു മഴകൂടി കഴിഞ്ഞു.
ഇനി ആരും വരാനുണ്ടാവില്ല, ഇവിടെ കാഴ്ചക്കാരായി. മഴ ഒഴിഞ്ഞവേളകളില്‍ ഇവിടെ സഞ്ചാരികള്‍ വന്നിരിക്കും. പരസ്പരം മനസുകള്‍ പങ്കുവയ്ക്കും. ഒത്തുചേര്‍ന്ന് നിന്ന് ചിത്രങ്ങളെടുക്കും. ഓര്‍മ്മകള്‍ ചികയും. ചിരിക്കും. ചിലരൊക്കെ കരയും.

അവിചാരിതമായ മഴയില്‍ അവരൊക്കെ ഓടിപോകുമ്പോള്‍ അവര്‍ ബാക്കിവച്ചുപോയ ചുടുനിശ്വാസങ്ങളൊക്കെ മഴവെള്ളത്തോടൊപ്പം ജലാശയത്തിലേക്ക്‌ അലിഞ്ഞുചേരും.
എല്ലാറ്റിനും മൂകസാക്ഷികളായി തകര്‍ന്നു തുടങ്ങിയ ഈ ഇരിപ്പിടങ്ങള്‍ മാത്രം.

മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്‌. ഒരു തലോടലാണ്‌.
മഴ ഒരു കനിവാണ്‌.

Wednesday, August 30, 2006

..നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീമണ്ണില്‍...

"നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍ മറഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിക്കുമോ മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ..

വിരഹനൊമ്പര ത്തിരിയില്‍ പൂവുപോല്‍ വിടര്‍ന്നൊരുനാളം എരിഞ്ഞു നില്‍ക്കുന്നു

ഋതുക്കളോരോന്നും കടന്നു പോവതിന്‍ പദസ്വനം കാതില്‍ പതിഞ്ഞുകേള്‍ക്കവേ വെറുമൊരോര്‍മ്മതന്‍ കിളുന്നു തൂവലും തഴുകി നിന്നെ കാത്തിരിക്കയാണ് ഞാന്‍..

നിമിഷ പാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നു നിറമധു മണ്ണില്‍ ഉതിര്‍ന്നു മായുന്നു അലിഞ്ഞലിഞ്ഞു പോം അരിയ ജന്മമാം പവിഴദ്വീപില്‍ നാം ഇരിപ്പതെന്തിനോ..."

ഗാനത്തിനും വരികള്‍ക്കും കടപ്പാട് : ജാനകി / ഓ എന്‍ വി / എം ബി ശ്രീനിവാസ്

നിറങ്ങള്‍ തന്‍ നൃത്തം എന്ന സീരീസ് അവസാനിക്കുന്ന ഈ പോസ്റ്റ് “നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീമണ്ണില്‍..“ എന്ന മനോഹര ഗാനത്തിനു സമര്‍പ്പിക്കുകയാണ്, എന്റെ കാഴ്ചകള്‍ കൊണ്ട്.

എന്റെ അപേക്ഷ പരിഗണിച്ച് നമ്മുടെ ബിരിയാണിയനിയത്തിക്കുട്ടി ആ ഗാനം തന്റെ മനോഹര ശബ്ദത്തില്‍ ഈ പോസ്റ്റിനുവേണ്ടി ആലപിച്ചിട്ടുണ്ട്. അത് കേള്‍ക്കാന്‍ ബിരിയാണിയുടെ പോസ്റ്റിലേക്ക് പോകാന്‍ ഇവിടെ ഞെക്കുക.

ഈ സീരിസിലെ മറ്റു ചിത്രങ്ങള്‍ / പച്ച / ചുവപ്പ് / നീല / മഞ്ഞ /

Tuesday, August 29, 2006

നിറങ്ങള്‍ തന്‍ നൃത്തം # 04 “പീതം“.

പച്ചയില്‍ ആയിരുന്നു തുടക്കം. അതു പിന്നെ ചുവപ്പിലേക്കും, നീലയിലേക്കും പടര്‍ന്നു. ആര്‍. ജി. ബി. ത്രയം അതോടെ പൂര്‍ണ്ണം.

ഇനി ഒരു നിറം വേണം. അപ്പോള്‍ മനസില്‍ മറ്റുനിറങ്ങളെ മായ്ച്ചുകൊണ്ട് തെളിഞ്ഞു, മഞ്ഞ!

(കണിക്കൊന്നയുടേയും, അസ്തമയസൂര്യന്റേയും പതിവു കാഴ്ചകളില്‍ നിന്നും ചുവടുമാറാനുള്ള ഒരു ശ്രമം കൂടി)

Saturday, August 26, 2006

..നിറങ്ങള്‍ തന്‍ നൃത്തം # 03 “നീലിമ”.

ചുവപ്പില്‍ തുടങ്ങി പച്ചയിലേക്ക്. ആ പച്ച ഇനി നീലയിലേക്ക് ലയിക്കുന്നു.

ഭൂതത്താന്‍‌കെട്ടില്‍ പെരിയാറിന്റെ ഒഴുക്ക് തടഞ്ഞിടുമ്പോള്‍ ഇങ്ങുമുകളില്‍ തട്ടേക്കാടിലും പെരിയാര്‍ നിശ്ചലമാകും.

കാറ്റുപിടിച്ചുനില്‍ക്കുന്ന നീലിമ. ഗോവയില്‍ കണ്ടത്.

പടിഞ്ഞാറ് അസ്തമിക്കുമ്പോള്‍ എറണാകുളത്തിനു മുകളിലൂടെ കിഴക്ക് കാണുന്നത് ഇങ്ങനെയാണ്. മേഘങ്ങളില്‍ തട്ടുന്ന ചെറുമഞ്ഞ അസ്തമയസൂര്യന്റെയാണ്.

ഗോവയിലെ മറ്റൊരു തീരം. (anjuna ബീച്ച് ആണെന്ന് ഓര്‍മ്മ)

Thursday, August 24, 2006

പകരക്കാരന്‍

മനുഷ്യനിര്‍മ്മിതമായ രാത്രി ദീപത്തിനു പിന്നില്‍ പ്രകൃതിയുടെ പകല്‍തിരി താഴുന്നു. അല്പനേരം കൂടികഴിയുമ്പോള്‍ ഈ രാത്രിദീപം തെളിയും. പ്രകൃതി ഉറങ്ങാന്‍ തുടങ്ങും, മനുഷ്യന്റെ മനസില്‍ കാമനകള്‍ ഉണരാനും. സൂര്യന്‍ മനുഷ്യന്റെ മനസറിഞ്ഞ് വിഷമത്തോടെ വേദി ഒഴിയുന്നതു പോലെയാണ് ഓരോ സന്ധ്യകളും.

“മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന സുസ്നേഹമൂര്‍ത്തിയാം സൂര്യ! സ്വസ്തി ഹേ സൂര്യ! തേ സ്വസ്തിഃ“ -സൂര്യഗീതം, ഓ എന്‍ വി.

(മറ്റു ചില സൂര്യചിത്രങ്ങള്‍.) 1.പൊന്നുരുക്ക് 2.കടവില്‍ 3.താഴേക്ക് നോക്കുന്ന സൂര്യന്‍ 4.കിഴക്കും പടിഞ്ഞാറും.

Monday, August 21, 2006

ഉടക്ക്.

“നിനക്കെന്താ കാര്യം പറയുമ്പോള്‍ അത് ശരിയായ അര്‍ത്ഥത്തില്‍ മനസിലാകാത്തേ?”

“എനിക്കു മനസിലാകില്ല. അത്ര തന്നെ!”

“പക്ഷെ നിന്നെ നിന്റെ ഓഫീസില്‍ കാണുമ്പോള്‍ ഇങ്ങനെ അല്ലലോ! എല്ലാവരേയും ഓരോന്നും പറഞ്ഞു മനസിലാക്കുന്നതു കാണുമ്പോള്‍, ഉപദേശിക്കുന്നതു കാണുമ്പോള്‍ എനിക്കു തന്നെ അതിശയം തോന്നാറുണ്ട്. എന്നിട്ടിപ്പോള്‍ നീ എന്താ ഇങ്ങനെ? എന്നോട് മാത്രം കൊച്ചുകുട്ടികളെപോലെ”

“...........”

“നിന്നോടാ ഈ ചോദിക്കണേ!“

“ഞാന്‍ അതു പറയണോ?”

“ഹാ.. പറയണം!“

“ഞാന്‍ നിന്റെ പെണ്ണായതുകൊണ്ട്!“