Friday, November 24, 2006

പരസ്യം.

(ഇമേജുകളില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാനുള്ള വലിപ്പത്തിലാക്കാം) അമ്മമരിച്ചു കിടന്ന, ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മൂന്ന് അനിയത്തിമാരെയും വാരിപ്പിടിച്ചു ജീവിതത്തൊട് പൊരുതി കാത്തിരുന്നു പെണ്‍കുട്ടി. അനിത.
ആലുവയിലെ SOS വില്ലേജില്‍ അവളെ കാണാന്‍ പോയഓര്‍മ്മ ഇന്നും മനസില്‍ നനഞ്ഞുകിടക്കുന്നു. ചിത്രമെടുപ്പിന്റെ ഇടവേളയില്‍ അവള്‍ക്കൊപ്പം സംസാരിച്ചിരുന്നപ്പോള്‍ അവളിലെ ആത്മവിശ്വാസത്തിന്റെ കടുപ്പം ഞാനറിച്ചു. തിരികെ പോരാനൊരുങ്ങുമ്പോള്‍ അവളുടെ കുഞ്ഞനിയത്തിമാരെ അവള്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നു. അവരെ ചേര്‍ത്തുപിടിക്കുമ്പോള്‍ അവളുടെ മുഖം ഒരുപാടറിഞ്ഞ ഒരമ്മയുടെതിനേക്കാള്‍ ദൃഢമായിരുന്നു

ഗുജറാത്തിലെ ഭുജില്‍ ചപ്രേദി ഗ്രാമത്തിലെ പ്രമുഖന്‍ ഗോപാല്‍ജി. ഒരു ഗ്രാമം മുഴുവന്‍ ഭൂമിക്കൊപ്പം കുലുങ്ങി തകര്‍ന്നു വീണപ്പോള്‍ അതിനൊപ്പം കണ്ണൂം മനസും കുലുങ്ങിപ്പോയ ഗോപാല്‍ജി.
മുറ്റത്തെതന്നെ അടുപ്പില്‍ ഉണ്ടാക്കുന്ന നെയ് ഒലിക്കുന്ന ചപ്പാത്തി ഞങ്ങള്‍ കഴിച്ചിരുന്നപ്പോള്‍ ഗോപാല്‍ജി പറഞ്ഞു, ഒരു ജനത കുലുങ്ങി അമര്‍ന്നതിനെക്കുറിച്ച്. വിവരണത്തിന്റെ ചില തിരിവുകളില്‍ അയാളുടെ വസൂരിക്കലകള്‍ പോലും വിറച്ചു.
ഭുജിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും മനസില്‍ കുറേ മണ്‍കൂനകളും നിരന്ന പാടങ്ങളും മാത്രം. ഒരു വഴികാട്ടി പറഞ്ഞുതന്നു, ഒരോന്നും ഓരോ ഗ്രാമങ്ങള്‍ ആയിരുന്നു.

റീനയും ടീനയും ജര്‍മ്മനിയില്‍ നിന്ന് തങ്ങളുടെ അമ്മയെ തേടിവന്നു. വാര്‍ത്തയറിഞ്ഞ് വടക്കന്‍ കേരളത്തിലെവിടെയോ ഉള്ള അവരുടെ പാവപ്പെട്ട അമ്മ ഇവരുടെ കുഞ്ഞുപ്രായത്തിലെ ഒരു ഫോട്ടോയും മാറത്തടക്കി ഓടിവന്നു. നേരിട്ട് കണ്ടപ്പോള്‍ അവര്‍ക്ക് പറയാന്‍ അമ്മയുടെ ഭാഷ അറിയില്ല. അവര്‍ പറയുന്നത് മനസിലാക്കാനാവാതെ അമ്മയും ഇരുന്നു. അവരുടെ ചിത്രമെടുക്കാന്‍ ചെന്ന ഞങ്ങള്‍ വേരുതേടിയുള്ള യാത്രയുടെ കഥകേട്ട് നിശബ്ദരായിരുന്നു.

മൂന്നുവര്‍ഷം മുന്‍പ് മലയാള മനോരമയ്ക്ക് വേണ്ടീ ചെയ്ത ഒരു ക്യാമ്പയിന്‍ ആണിത്‍. അന്ന് TBWA india എന്ന അഡ്‌വര്‍ടൈസിങ് കമ്പനിയുടെ യുടെ കൊച്ചി ബ്രാഞ്ചില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. സംഭവങ്ങളുടെ ഉള്ളറിഞ്ഞ് ഇതിന്റെ മനോഹരമായ കോപ്പി എഴുതിയത് അനുഗ്രഹീതനായ ക്രിയേറ്റിവ് ഡിറക്റ്റര്‍ ശ്രീ സുനില്‍ തോപ്പില്‍. ഫോട്ടോഗ്രഫി ശ്രീ അനില്‍കുമാര്‍. ഇതിന്റെ ആര്‍ട്ട് (ഡിസൈനിങ് & ഫീല്‍) ആയിരുന്നു എന്റെ കര്‍മ്മം.