Friday, July 21, 2006

ചേർന്ന് നില്‍ക്കുമ്പോൾ

ചുണ്ടില്‍ നിന്നും വലിച്ചെടുത്ത ഗ്ലാസ്‌, ഇടതുകൈ താഴെ വയ്ക്കുമ്പോള്‍ മാത്തച്ചന്റെ വലതു കൈ വെന്തുലര്‍ന്ന പോത്തിന്റെ പാത്രത്തിലേക്ക്‌ പോയി. അതിന്റെ മസാലയും എരിവും നാവില്‍ പൊട്ടി അലിയുമ്പോള്‍ അയാള്‍ പറഞ്ഞു,
"സ്മോള്‍ അടിക്കുവാണേല്‍ നമ്മുടെ നാടന്‍ പോത്തും കൂട്ടിത്തന്നെ അടിക്കണം അല്ലിയോടാ ജോസേ. അവിടെ കാനഡയില്‍ കിട്ടുന്നപോത്തിനൊന്നും ഇത്രേം ടേസ്റ്റില്ല."
ജോസ്‌ തലയാട്ടി. ആദ്യപെഗ്ഗും കഴിഞ്ഞു മിണ്ടാതിരിക്കുന്ന പുന്നൂസിനെ നോക്കി മാത്തച്ചന്‍ പറഞ്ഞു
"എന്നതാ അളിയാ ഒരെണ്ണം തെകച്ച്‌ അകത്താവും മുന്‍പു തന്നെ അളിയനങ്ങു കൊഴഞ്ഞോ?"
"ഹൊ, ഇപ്പോ വലിയ അടിയില്ല മാത്തച്ചാ, ഗ്രേസിക്കതത്ര പോരാ, രണ്ടെണ്ണം അടിച്ചാല്‍ ഞാന്‍ പിന്നെ വാചകമടിയാണെന്നാ അവടെ കമ്പ്ലൈന്റ്‌."
"അളിനയിതും കൂടി അങ്ങുപിടിച്ചെ" ഒരു പെഗ്ഗുകൂടി ഒഴിച്ചുനീട്ടുമ്പോള്‍ മാത്തച്ചന്‍ പറഞ്ഞു.
"എന്നാതാടാ കുഞ്ഞുമോനെ അറച്ചു നില്‍ക്കണെ? നീ ഒരെണ്ണം അങ്ങോട്ട്‌ പൊട്ടിയ്ക്ക്‌." മേശമേല്‍ ചാരി നിന്ന കുഞ്ഞുമോനു മാത്തച്ചന്‍ പ്രചോദനമേകി.
"നിങ്ങളൊരു റൗണ്ട്‌ ആയിട്ട്‌ അങ്ങു കൂടാമെന്നു കരുതി തൊട്ടുനക്കാനെന്തെങ്കിലും എടുക്കാനോ മറ്റൊ ഒരാള്‍ വേണമല്ലൊ!"
"അതിനു അടുക്കളേലോട്ടൊന്നു വിളിച്ചാല്‍ പോരെ?" മാത്തച്ചന്‍ കസേരനീക്കിയിട്ട്‌ പറഞ്ഞു
"നീ ഇങ്ങോട്ടിരിക്കെടാ ഫോര്‍മാലിറ്റിയൊന്നും വേണ്ടാ വല്ലപ്പോഴുമല്ലേടാ ഇങ്ങനൊരു ഒത്തുകൂടല്‍. പോര്‍ക്ക്‌ എന്തായിട്ടുണ്ടാവുമോ ആവോ?" മാത്തച്ചന്‍ ഉച്ഛത്തില്‍ നീട്ടിവിളിച്ചു
"എടീ റോസീയേ, പോര്‍ക്ക്‌ വെന്തോടീ?.. ലേശം ഇങ്ങോട്ടെടുക്കാറായോടിയേ...."
ആ നീട്ടിവിളി ലക്ഷ്യസ്ഥാനമായ അടുക്കളയിലേക്ക്‌ നീങ്ങി. ആ വിളിയുടെ ഒരു ചെറുതുണ്ട്‌ ആ വലിയവീട്ടിനുള്ളില്‍ വഴിതെറ്റി പോയ ഒരു കുട്ടിയെ പോലെ പതുങ്ങി പതുങ്ങി വരാന്തയിലേക്കും വന്നു. അവിടെ ചാരുകസേരയില്‍ ചാഞ്ഞിരുന്ന ഔസേപ്പ്‌ ചേട്ടന്റെ ചുളുവുവീണ ചെവിയില്‍ അതു വന്നു തൊട്ടു.

അയാള്‍ ഓര്‍ത്തു. പണ്ട്‌ ഇതുപോലെ നീട്ടിവിളിച്ചിരുന്നത്‌. ആ വിളികേട്ട്‌ അടുക്കളയില്‍ നിന്നും സ്റ്റീല്‍പാത്രത്തില്‍ ആവിപറക്കുന്ന പോര്‍ക്കുമായി ത്രേസ്യക്കൊച്ച്‌ വേഗത്തില്‍ വന്നിരുന്നത്‌.
ഔസേപ്പ്‌ ചേട്ടന്‍ പുറത്തേക്ക്‌ നോക്കിയിരുന്നു.
അടുക്കളയില്‍ നിന്നും മസാലയുടെ വറവുമണത്തിനൊപ്പം ഗ്രേസിയുടേയും അന്നയുടേയും വര്‍ത്തമാനം ഉയര്‍ന്നു പരന്നു. ഇന്നിപ്പോള്‍ ഇവിടെ ഇല്ലാത്ത സൂസന്നയെക്കുറിച്ചാണത്‌.
"റോസിയേ, നിനക്കറിയാവോടീ, പളപളാന്നിരിക്കണ ആ ഇന്‍ഡിക്കാ കൊടുത്തിട്ട്‌ അവളിപ്പം ആക്സന്റ്‌ വാങ്ങാനുള്ള കാരണമെന്നതാന്നാ? ഇച്ചായന്‍ ഒരെണ്ണം വാങ്ങീലായോ, അതു തന്നെ. അസൂയ. അവളുടെ അങ്ങേരൊരു മണകൊണാഞ്ചന്‍. ഇവളാ അയാള്‍ക്കെട കെട്ടിയോന്‍." ആവി പറക്കുന്ന പോര്‍ക്ക്‌ കഷണങ്ങള്‍ പാത്രത്തിലേക്ക്‌ കോരിയിടുമ്പോള്‍ ഗ്രേസി പറഞ്ഞു.
അതിലൊരു കഷണമെടുത്ത്‌ വായിലിട്ട്‌ അതിന്റെ ചൂടോടെ റോസി അടുത്ത വിഷയത്തിനു തീവച്ചു, "ചേച്ചിക്കവടെ കഴുത്തിക്കെടക്കണ ലോങ്ങ്‌ ചെയിനിന്റെ കഥയറിയില്ലേ? ഇതു കൊണ്ടേക്കൊടുത്തിട്ടുവാ, എന്നിട്ടു പറയാം. അവിടെ തൊട്ടുനക്കല്‍ മൊടങ്ങണ്ട."

പോര്‍ക്ക്‌ ടേബിളില്‍ വച്ച്‌ ഒഴിഞ്ഞ പാത്രവുമായി ഗ്രേസി വരുമ്പോള്‍, വരാന്തയില്‍ പുറത്തേക്ക്‌ നോക്കിയിരിക്കുന്ന അപ്പച്ചനെ കണ്ട്‌ അങ്ങോട്ട്‌ ചെന്നു.
"അപ്പച്ചനെന്നതാ ഓര്‍ക്കണേ? കഴിക്കാറായി. ആഹാരം എടുക്കട്ടെ?"
ഓര്‍മ്മയില്‍ നിന്നും വിടുവിച്ചെടുത്ത മുഖം ഗ്രേസിയുടെ നേരേ തിരിഞ്ഞു.
"അപ്പച്ചനെന്താ ഓര്‍ത്തിരിക്കണേ?" ഗ്രേസി തുടര്‍ന്നു, "മാത്തച്ചായനോട്‌ ഒരെണ്ണം ഇങ്ങെടുക്കാന്‍ പറയട്ടെ?"
ഔസേപ്പ്‌ ചേട്ടന്‍ കൈ എടുത്ത്‌ വിലക്കി. എന്നിട്ട്‌ പറഞ്ഞു. "വിശപ്പില്ല. ഞാന്‍ സാധാരണ ഉച്ചയ്ക്കൊന്നും കഴിക്കാറില്ല. ആ പെണ്ണ്‍ വന്ന് രാവിലെ വച്ചിട്ട്‌ പോകുന്ന ആഹാരം അവള്‍ തന്നെയാണ്‌ പിറ്റേന്ന് എടുത്ത്‌ കളയാറ്‌. നിങ്ങളൊക്കെ കഴിച്ചൊളൂ".

ഔസേപ്പ്‌ ചേട്ടന്‍ മുറ്റത്തേക്ക്‌ ഇറങ്ങി നടന്നു. അതിന്റെ ഒരു കോണില്‍ ത്രേസ്യയുടെ കുഴിമാടത്തിനരുകില്‍ ചെന്നു നിന്നു.
അയാള്‍ പറഞ്ഞു 'ത്രേസ്യക്കൊച്ചേ, ഇന്ന് നിന്റെ ഓര്‍മ്മദിനം ആണ്‌. എനിക്കെന്നും അതാണ്‌. നമ്മുടെ മക്കളൊക്കെ വന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം നിന്നെ ഓര്‍ക്കാന്‍, ഒത്തൊരുമിക്കാന്‍. എനിക്ക്‌ ഒന്ന് നിന്നോട്‌ ചേര്‍ന്നിരിക്കണമെന്നു തോന്നി. അതാ ഞാന്‍ ഇറങ്ങി നടന്നത്‌.'
ഔസേപ്പ്‌ ചേട്ടന്‍ ഒര്‍ല്‍പ്പംകൂടി ചേര്‍ന്നു നിന്നു. ഔസേപ്പു ചേട്ടന്റെ കാലുകള്‍ കുഴിമാടത്തില്‍ പൊതിഞ്ഞിരുന്ന മാര്‍ബിളില്‍ തൊട്ടു.
അതിനകത്തുനിന്നും ത്രേസ്യക്കൊച്ച്‌ വിളിച്ചു ചോദിച്ചു,
"അതേയ്‌ എന്ത്‌ ഓര്‍ത്താ നില്‍ക്കണേ? ഊണുകഴിക്കേണ്ടേ? വരൂ.. "
ഔസേപ്പ്‌ ചേട്ടന്റെ കാലുകള്‍ വീണ്ടും മാര്‍ബിളില്‍ ഉരഞ്ഞു. അദ്ദേഹം തിരിച്ചറിഞ്ഞു, ചേര്‍ന്ന് നില്‍ക്കലിന്റെ സുഖം. അതിന്റെ തണുപ്പ്‌.

23 comments:

മുല്ലപ്പൂ said...

" ഇന്ന് നിന്റെ ഓര്‍മ്മദിനം ആണ്‌. എനിക്കെന്നും അതാണ്‌. "

മന്‍സ്സില്‍ കൊള്ളുന്ന വാക്കുകള്‍..

ഒറ്റപ്പെടലിന്റെ വേദന ..
വളരെ മനോഹരമായി എഴുതിയിരിക്കുന്നു.. കുമാറെ

സു | Su said...

എല്ലാവരും ഒറ്റയ്ക്കാണ്. എന്നും...

മധുരമായ ഓര്‍മ്മകള്‍ കൂട്ടിനുണ്ടെങ്കില്‍ സുഖം.

Sreejith K. said...

അച്ഛായന്‍ പുരാണം നന്നായി കുമാറേട്ടാ. വളരെ നന്നായിരിക്കുന്നു. നല്ല ഒറിജിനാലിറ്റി.

കുറച്ച് നാളത്തേക്ക് മാറി നിന്നത് ഇങ്ങനെ ഒരു ജഗജില്ലി പോസ്റ്റ് ഇടാനായിരുന്നതില്‍ വളരെ സന്തോഷം. ഇനിയും ഇടയ്ക്കിടക്കു മാറി നിന്നോ, തൂലികയുടെ മൂര്‍ച്ച കൂടട്ടെ.

ചില നേരത്ത്.. said...

നല്ലൊരു ദിനമാണിന്ന് ബ്ലോഗിന്..
കഥകളെല്ലാം ഹൃദ്യമായത്..ഒന്നിനൊന്ന് മെച്ചം..
കുമാറേട്ടന്‍ കഥ പറയുമ്പോള്‍ എല്ലായ്പ്പോഴും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്.." ഇന്ന് നിന്റെ ഓര്‍മ്മദിനം ആണ്‌. എനിക്കെന്നും അതാണ്‌. " എന്ന് പറയുമ്പോള്‍ കഥ ആസ്വാദനത്തിന്റെ പാരമ്യത്തിലെത്തുന്നു..

അരവിന്ദ് :: aravind said...

സൂപ്പര്‍ പോസ്റ്റ്! വളരെ മനോഹരമായി എഴുതിയിരിക്കുന്നു. ഒരു നല്ല സിനിമകാണുന്നപോലെ..
അഭിനന്ദനങ്ങള്‍ കുമാര്‍ജീ!

Kalesh Kumar said...

നൊമ്പരം അവശേഷിക്കുന്നു!
അതിമനോഹരം കുമാര്‍ഭായ്!

-B- said...

വളരെ നല്ല കഥ കുമാറേട്ടാ..

കുമാറേട്ടാ എന്ന് വിളിച്ചു കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി “നിലാവിന്റെ പൂങ്കാട്ടില്‍...” വരുന്നു. :)

പരസ്പരം said...

കുമാറേ കൊള്ളാം ഒരു ടച്ചിങ്ങ് കത്തോലിക്കാ കുടുംബ കഥ. പക്ഷേ ഇതില്‍ മുറ്റത്തേക്കിറങ്ങി ഒരു കോണിലുള്ള കുഴിമാടം എന്ന് കണ്ടു. ക്രിസ്ത്യാനികളെ ആരും വീട്ടുമുറ്റത്ത് അടക്കാറില്ല...എല്ലാം പള്ളിയുടെ ശവപ്പറമ്പില്‍.

Unknown said...

പോര്‍ക്കും കൂട്ടി അടിച്ച് അങ്ങനെ ആസ്വദിച്ച് വായിച്ചു ചെന്നപ്പോള്‍ ഒരു കല്ലുകടി..

എനിക്കു മാത്രം തോന്നിയതോ..?

“ഔസേപ്പ്‌ ചേട്ടന്‍ മുറ്റത്തേക്ക്‌ ഇറങ്ങി നടന്നു. അതിന്റെ ഒരു കോണില്‍ ത്രേസ്യയുടെ കുഴിമാടത്തിനരുകില്‍ ചെന്നു നിന്നു.“

ക്രിസ്ത്യാനികള്‍ക്കു മുറ്റത്തിന്റെ അരികില്‍ ഒരു അന്ത്യവിശ്രമം.. സാധാരണ രീതിയില്‍ അതു പള്ളീപറമ്പില്‍ അല്ലേ..?? അസാധാരണമായി ഒന്നും ഒരിടത്തും പരാമര്‍ശിച്ചും കണ്ടീല്ല!

Unknown said...

പരസ്പരം,
ഞാന്‍ ആദ്യ കമന്റ് റ്റൈപ്പ് ചെയ്തു കുറച്ച് കഴിഞ്ഞാണ് പോസ്റ്റിയതു.. അപ്പോള്‍ അവിടെയും ഒരു ഇതു തോന്നി.. അല്ലെ??

Kumar Neelakandan © (Kumar NM) said...

പരസ്പരമേ, സപ്തവര്‍ണ്ണമേ, എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പാടില്ലേ?
ഞാന്‍ കണ്ടിട്ടുണ്ട്, കൃസ്ത്യന്‍ കുടുംബങ്ങളില്‍ വീട്ടുവളപ്പില്‍ തന്നെ കുഴിമാടം.
ഞാനും ആലോചിച്ചിരുന്നു, എന്താ ഇങ്ങനെ എന്ന്.
കണ്ണുവെട്ടത്തുനിന്നും മാറ്റിനിര്‍ത്താനാകാത്ത മനസുകളാവും അവര്‍ക്കൊക്കെ എന്നു എനിക്കു തോന്നി. അതാവും അങ്ങനെ വളപ്പില്‍ തന്നെ അടക്കം ചെയ്തതെന്നു.
ഇതെഴുതുമ്പോള്‍ ത്രേസ്യക്കൊച്ചിനോടുള്ള അടുപ്പം കാരണം ഔസേപ്പ് ചേട്ടന്‍ അങ്ങനെ ചിന്തിച്ചതായി ഞാനും സങ്കല്‍പ്പിച്ചു.
ഓഫ് ടോ: അപ്പോള്‍ ഞാന്‍ മാത്രമേ കണ്ടിട്ടുള്ളു, കൃസ്ത്യന്‍ വീട്ടുവളപ്പില്‍ കുഴിമാടങ്ങള്‍???

Unknown said...

കുമാര്‍ അങ്ങനെ കണ്ടിട്ടുണ്ടാകും എന്ന് തോനീയതു കൊണ്ടാന്ണ് ‘സാധാരണ’ എന്ന വാക്ക് ഞാന്‍ കമെന്റില്‍ ഉപയോഗിച്ചതു. :) ഇനി അസാധാരണമായി വീട്ടുമുറ്റത്ത് തന്നെ ശവകുഴി ഒരുക്കിയെങ്കില്‍ അതിനു വേണ്ട ന്യായമായ കാരണം ഒന്നും ഒരിടത്തും പരാമര്‍ശിച്ചും കണ്ടീല്ല! ത്രേസ്യക്കൊച്ചിനോടുള്ള ഔസേപ്പ് ചേട്ടന്റെ തീവ്രത ഒരു ന്യായമാ‍യ കാരണമായി എനിക്കു തോന്നിയില്ല. ഇനി ഔസേപ്പ് ചേട്ടന്‍ സ്വഭാവത്തില്‍ ഒരു ഇത്തിരി ‘എക്സെന്റ്രിസിറ്റി‘ കാണിച്ചിരുന്നെങ്കില്‍..ഒരു പക്ഷെ എനിക്കു ഇങ്ങനെ തോന്നില്ലായിരുന്നു..!

ഞാന്‍ കിടന്നു ചിന്തിച്ചോ...?? :)

ഒരു ബ്രേക്കിനു ശേഷം വീണ്ടും വണ്ടിയില്‍ കേറി അല്ലേ..!

myexperimentsandme said...

നല്ല കഥ.. “മാര്‍ബിളിന്റെ തണുപ്പ്“ കണ്ടപ്പോള്‍ ഓര്‍ത്തു ഇനി ഔസേപ്പുചേട്ടനും...... ബ്ലോഗ് കഥകള്‍ വായിച്ചു വായിച്ച് ഇപ്പോള്‍ ഒന്നും സീധാ സാധാ ചിന്തിക്കാന്‍ വയ്യെന്നായിരിക്കുന്നു. എവിടേയും നിഗൂഢത ഫീല്‍ ചെയ്യുന്നു :)

എല്ലാവരുടേയും മനസ്സില്‍ കൊണ്ട വാക്ക് എന്റേയും മനസ്സില്‍ കൊണ്ടു.

നല്ല കഥ, കുമാര്‍

കുറുമാന്‍ said...

ഇത് ഞാന്‍ മുന്‍പ് കണ്ടില്ലായിരുന്നു കുമാര്‍ ഭായ്. വക്കാരിയുടെ കമന്റു കണ്ടിട്ടാ വന്നത്.

വായിച്ചു. പാവം ഔസേപ്പ് ചേട്ടന്‍. എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ.

മരിച്ചു മണ്മറഞ്ഞു പോയ ത്രേസ്യയോടുള്ള ഔസേപ്പേട്ടന്റെ ആത്മബന്ധം ടച്ചിങ്. ഇഷ്ടപെട്ടു കഥ

Mubarak Merchant said...

ഓര്‍മ്മദിനം! മരിച്ച് 16 തികയുമ്പോള്‍ മുതല്‍ ആഘോഷമാണിന്ന്. എല്ലാര്‍ക്കും ഒത്തുകൂടി പരസ്പരം കുറ്റങ്ങളും കുറവുകളും പങ്കുവയ്ക്കാനുള്ള അവസരങ്ങള്‍. ഇതിനൊക്കെയിടയിലും ഓര്‍മ്മകള്‍ പേറി വിങ്ങുന്ന ഹ്ര്ദയവുമായി നടന്നുനീങ്ങുന്ന ചിലരുണ്ട്. അവരെ ആരും കാണാറില്ല, അല്ലെങ്കില്‍ കണ്ടഭാവം നടിക്കാറില്ല. എന്നാല്‍ കുമാര്‍ജി അവരെ കാണുന്നു, കാണാത്തവരുടെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തുന്നു. അതാണ് വേണ്ടത്.

വര്‍ണ്ണമേഘങ്ങള്‍ said...

ഉള്ളില്‍ തട്ടി
ജീവിത സായന്തനങ്ങളില്‍ തനിച്ചായിപ്പോയവരുടെ ദൈന്യ നിമിഷങ്ങള്‍..!

Adithyan said...

നന്നായിരിയ്ക്കുന്നു കുമാരേട്ടാ..

പോത്തിന്റെയും പോര്‍ക്കിന്റെയും മണം എനിയ്ക്ക് ഇവിടെ കിട്ടുന്നുണ്ട് :)
ഔസേപ്പ്‌ ചേട്ടന്റെ ദു:ഖത്തിന്റെയും

ബിന്ദു said...

പാവം ഔസേപ്പു ചേട്ടന്‍... മക്കള്‍ക്കതും ഒരാഘോഷം. :(

bodhappayi said...

നല്ല കഥ

ലിഡിയ said...

സ്നേഹവും വേര്‍പാടും മരണവും നൊമ്പരവും ഈ ക്ഷണികജീവിതത്തില്‍ എന്തൊക്കെ പരീക്ഷണങ്ങളാണല്ലെ.
കഥ വായിച്ച് കണ്ണ് നിറഞ്ഞു.

-പാറു.

Anonymous said...

കുമാറേട്ടാ
അപ്പച്ചന് മാത്രം ‘ഓര്‍മ്മ’ ദിവസം...എന്താ ഓര്‍ക്കുന്നത് എന്നുള്ള ആ ചോദ്യം വളരെ നന്നായി...കഥയില്‍..അതാണ് എനിക്ക് തട്ടിയത്..

കഥയില്‍ ചോദ്യം ഇല്ലെങ്കിലും, ക്രിസ്ത്യാനികളെ പള്ളീലല്ലാതെ (അല്ലെങ്കില്‍ തെമ്മാടിക്കുഴി) അടക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു..അതു എന്താണ് അങ്ങിനെ എന്ന് അവരോട് പറ്റുമെങ്കില്‍ ഒന്ന് ചോദിക്കാമൊ?

തണുപ്പന്‍ said...

കുമാര്‍ജീ..മറ്റ് കഥകള്‍പോലെ തന്നെ ഹൃദ്യം.

[ nardnahc hsemus ] said...

ഇത് കിണുക്കന്‍ സാധനമാണല്ലൊ മച്ചൂ...
:)... ഇതിപ്പഴാ ഞാന്‍ കാണുന്നേ...

ചേച്ചി, അളിയന്‍, അമ്മ, അപ്പന്‍ എന്നിങ്ങനെയുള്ള ചില ആഡോണ്‍സ് കഥാപാത്രങ്ങളുടേ പേരുപറയുമ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ കുറേക്കൂടെ ഈസിയായേനെ.. അതുപോലെ സംഭാഷണങ്ങള്‍ വേര്‍തിരിച്ച് എഴുതിയിരുന്നെങ്കിലും.. ഇച്ചിരികൂടെ ഡെപ്ത് ആവാമായിരുന്നു... എങ്കിലും സംഗതി കിടു കിടു മാഷെ.. എനിയ്ക്കിഷ്ടായി...