Monday, April 17, 2006

ടും ടും ടും... പീ പീ പീ...!

കണ്ണന്റെയും ചിന്നുവിന്റെയും വേനല്‍ക്കാലകളികളില്‍ ഇത്തവണ "അമ്മയും അച്ഛനും " ആയിരുന്നു പ്രധാനം. മറ്റു കൂട്ടുകാരെ സാക്ഷിയാക്കി കണ്ണന്‍ ചിന്നുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി. കുഞ്ഞു സ്വരത്തിലെ ആര്‍പ്പുവിളികളുടെ അകമ്പടിയില്‍ അവര്‍ പരസ്പരം മാലയിട്ടു. ചോറും കറിയും വെച്ചു, വലിയവരുടെ വാക്കുകള്‍ കടം വാങ്ങി ചെറിയ കാര്യങ്ങള്‍ക്കു വഴക്കു കൂടി.

ഉച്ചയായപ്പോള്‍ കുട്ടികളുടെ അമ്മമാര്‍ അവരുടെ പേരുകള്‍ നീട്ടി വിളിച്ചു. അവര്‍ വീണ്ടും കണ്ണനും ചിന്നുവും അമ്മുവും മീനുവുമായി അവരവരുടെ വീടുകളിലേയ്ക്ക് പോയി. പോക്കിന്റെ ധൃതിയില്‍ കഴുത്തിലെ മാലകള്‍ അവര്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞു. അവര്‍ പിരിഞ്ഞു; ഏറിന്റെ ഏതോ ചലനനിയമങ്ങളില്‍ കുരുങ്ങി ഞങ്ങള്‍, അവരുടെ കഴുത്തിലുണ്ടായിരുന്ന മാലകള്‍ ഒന്നിച്ചായി. ഇനി മണ്ണിലേയ്ക്ക്. വളമായി, വിത്തായി, ചെടിയായി, തണ്ടായി..
പുതിയൊരു കണ്ണനും ചിന്നുവിനും മറ്റൊരുവേനലില്‍ വരണമാലയാകാന്‍ വേണ്ടി.

വീണ്ടും ഒരവധിക്കാലം എന്നുള്ള പഴയ പോസ്റ്റിന്റെ ശ്രേണിയില്‍ വരുന്നതാണ് ഇതും. ഇത്തവണയും ഈ വരികള്‍ എന്റെ ചങ്ങാതിയില്‍ നിന്നും കിട്ടിയതാണ്. നന്ദി.

14 comments:

ചില നേരത്ത്.. said...

തോന്ന്യാക്ഷരങ്ങളില്‍ കുട്ടിക്കാലം പൂക്കുന്നു..

ചിത്രങ്ങള്‍ യാത്രയ്ക്ക് വിളിക്കുന്നു. പിന്‍‌വിളി വിളിച്ചാലും ഇനിയില്ലല്ലോ മടക്കയാത്ര..

മനോഹരം..

Visala Manaskan said...

നല്ല പടം. ഇബ്രാന്‍ പറഞ്ഞത് പോലെ, കുമാറിന്റെ ചിത്രങ്ങള്‍ യാത്രയ്ക്ക് വിളിക്കുന്നു...

പിന്‍ വിളി വിളിച്ചാല്‍... പക്ഷെ, ഞാന്‍ പോകും ഇബ്രൂ തിരിച്ച്. പറ്റണോടത്തോളം.

നാട്ടില്‍ പോകുമ്പോള്‍, ഇപ്പോഴും ചുട്ട കളിയാ പിള്ളേരുടെ കൂടെ. ക്രിക്കറ്റൊക്കെ പിള്ളേരുടെ കൂടെയേ കളിക്കൂ.. തരാതരക്കാരുടെ കൂടെ കളിക്കാന്‍ പോയാല്‍ അവന്മാര് സിക്സ് അടിച്ച് കൊല്ലും!

ഇതുപറഞ്ഞപ്പോഴാ.., ഒരിക്കല്‍ ജെബല്‍ അലിയില്‍ ‘സോണി‘ കമ്പനിയുടെ ടീം പ്രാക്ടീസ് ചെയ്യുമ്പോള്‍, ഞാന്‍ രണ്ടോവര്‍ വെറുതെ ബോള്‍ ചെയ്ത് കൊടുത്തു.

പറഞ്ഞാ വിശ്വസിക്കില്ല. ഡും ഡും ന്ന്, 8 സിക്സും 4 ഫോറും. പാവം ഞാന്‍. അന്നും തോന്നി, ഒന്നും വേണ്ടായിരുന്നു എന്ന് .:)

myexperimentsandme said...

പിന്നെയും ഒരു നല്ല പടം, നോവോള്‍ജിക്ക് വിവരണത്തോടെ.. കുമാറിന്റെ പടവും ചങ്ങാതിയുടെ വിവരണവും സൂപ്പര്‍.

വിശാലാ... ഡും ഡും എന്ന് കേട്ടത് പന്ത് ബാറ്റില്‍ കൊണ്ടപ്പോഴോ അതോ അത് ചെന്ന് അപ്പുറത്തെ വീടിന്റെ മണ്ടേല്‍ വീണപ്പോഴോ.... അതോ ഓരോ പ്രാവശ്യവും വിശാലന്‍ നെഞ്ചത്തടിച്ചപ്പോഴോ...

അങ്ങിനെയാണെങ്കില്‍ എനിക്കെത്ര പ്രാവശ്യം വേണ്ടായിരുന്നൂ എന്ന് തോന്നിയിരിക്കുന്നു.... അപ്പുറത്ത് ബാറ്റ് ചെയ്യുന്നവന് യേ ദില്ല് മങ്കമ്മേ മോറേ യും....

pr!tz said...

Hi Kumar,
Excellent post. Reminded me of my brief summer in Thrissur, growing up. I have a post of similar nature on my blog (Mango Monologues)... Of course, not exactly the same, but just a shade like 'dum dum dum pee pee pee'.
:o)

Sapna Anu B.George said...

മനോഹരമായിരിക്കുന്നു, കുമാര്‍, കുട്ടിക്കാലത്തെ ഓര്‍മ്മമ്മകള്‍ ഒന്നൊന്നായി‍, തികട്ടി വരുന്നു.

nalan::നളന്‍ said...

കല്യാണം കഴിക്കുന്നതിത്ര ഭയങ്കരന്‍ ഏര്‍പ്പാടാന്നറിഞ്ഞിരുന്നേല്‍ പണ്ടിങ്ങനെ കളിക്കില്ലായിരുന്നു :)
ഓര്‍മ്മകളില്‍ കാറ്റു വീശി കുമാറേ!!

Unknown said...

കുമാറേ,
നല്ല പടവും, വിവരണവും.
കപ്പത്തണ്ടു മാല‍ (മരച്ചീനിത്തണ്ട് മാല) ഇതുപോലെ ഞങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. കല്യാണം കഴിക്കാനല്ല, വെറുതെ രസത്തിനു.

ഈയിടെ പോസ്റ്റ് ചെയ്ത മിക്ക പടങ്ങളിലും
അലസമായിക്കിടക്കുന്ന വെയിലിന്റെ ഒരു തുണ്ട് മന:പൂര്‍വ്വമോ?

Kalesh Kumar said...

കുമാര്‍ ഭായ്,
കുട്ടിക്കാലത്തേക്കൊരു ഫ്ലാഷ്‌ബാക്ക്!
അതിമനോഹരം - പടം, ഫ്രേം, വരികള്‍!

ഓ.ടോ: തീക്കുറുക്കനില്‍ തോന്ന്യാക്ഷരങ്ങള്‍ തുറക്കുമ്പോള്‍ പടം കാണാന്‍ കഴിയുന്നില്ല. ഐ.ഈ തന്നെ ശരണം. എന്താവോ അതങ്ങനെ!

അഭയാര്‍ത്ഥി said...
This comment has been removed by a blog administrator.
അഭയാര്‍ത്ഥി said...
This comment has been removed by a blog administrator.
അഭയാര്‍ത്ഥി said...

കരിയിലകള്‍ക്കിടയിലൂടെ അമറ്‍ന്നു പതിയുന്ന പാദ പതനങ്ങള്‍. കിളികളൂടെ കൂജനം. പുഴയിലൂടെ ഒഴുകി പോകുന്ന പൂക്കളുടെ ശവമഞ്ചം. പൊന്തക്കാടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന ഞാന്‍. അകലെ നിന്നും അമ്മയുടെ വിളി"നേരത്തിനും കാലത്തിനും വന്നു കഴിക്കട പിള്ളേരെ... " .

ഒരു ചിത്റത്തിനു ഇത്റമാത്റം നൊസ്താള്‍ജിക്‌ ആക്കാന്‍ പറ്റുമെങ്കില്‍, അതെടുത്ത ആളുടെ ഭാവന ആകാശ സഞ്ചാരം ചെയ്യണം. ചിറകുകളുള്ള ഭാവനയാണു കുമാറിന്റെതു. അതു നാമ്മെ ബാല്യത്തിലെക്കു വിമാനമിറക്കുന്നു

Kumar Neelakandan © (Kumar NM) said...

കുട്ടിക്കാലത്തേക്ക് ഇറങ്ങിവന്ന എല്ലാവര്‍ക്കും നന്ദി.
ഇബ്രു, വിശാലന്‍ പറഞ്ഞപോലെ നമുക്ക് മനസുകൊണ്ട് തിരിച്ചുപോകാനാകും. ചില തിരിവുകളിലെങ്കിലും തെല്ലിട ഇരിക്കാനാകും.

pritz, സ്വാഗതം. Mango Monologues കണ്ടു, വായിച്ചു.

യാത്രാമൊഴി, വെയിലിന്റെ തുണ്ട് ചിലതിലൊക്കെ അറിയാതെയും ചിലതില്‍ അറിവോടെയും നിരക്കാറുണ്ട്.
ഗന്ധര്‍വ്വന്‍, ശരിയാണ്. ഏറ്റവും രസകരമായ പറക്കലാണ് ബാല്യത്തിലേക്കുള്ളത്. പക്ഷെ അതിനു ബാല്യം ഒരു നല്ല ബാല്യം കൂടിയാകണം.

മുല്ലപ്പൂ said...

ഒരു ചിത്രം ഒരു ഒന്‍പതിനായിരം കഥ പറയും..

പരസ്പരം said...

നല്ല ചിത്രവും അതിനു യോചിച്ച ഭാവനയുടെ വര്‍ണ്ണാഭമായ ആവിഷ്ക്കാരവും.അത്യുഗ്രന്‍...